Tuesday, October 25, 2011

ഒരു ചായാചിത്രം, വരച്ചത് ഈ പാവം ഞാന്‍.

ഒരു ചായാചിത്രം, വരച്ചത് ഈ പാവം ഞാന്‍.

Tuesday, August 23, 2011

ഒരു ചെറിയ തണുത്ത കാറ്റ് , ആകാശത്തിന്റെ നിറം പതിയെ മങ്ങി.  ഒരു നിമിഷം കൊണ്ട്  എവിടെനിന്നോ വന്ന ആ മഴ എന്റെ ജനല്‍ പാളിയില്‍ വരച്ച ചിത്രം.

Wednesday, July 27, 2011

24 ജൂലൈ 2011

കഴിഞ്ഞ കുറച്ചു നാളുകള്‍ ആയി , പകല്‍ രാവിനു വഴി മാറുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. രാവിന്റെ നിലാവും പൂവിന്റെ സുഗന്ധവും ഞാന്‍ അറിഞ്ഞില്ല.
ഉറക്കവും ഭക്ഷണവും മറന്ന ചില നാളുകള്‍ , ഇനി കുറച്ചു നാള്‍ എനിക്ക് വിശ്രമം വേണം, മനസിനും ശരീരത്തിനും ഒരുപോലെ. എല്ലാം മറന്നു ഉറങ്ങാന്‍  കഴിയണം.
ഉണരുമ്പോള്‍ ഒരു പുതിയ ഞാന്‍ ആവാന്‍ കഴിയണം.

Friday, July 1, 2011

30 ജൂണ്‍ 2011

വായന ഒരു സുഖമുള്ള അനുഭവം ആണ് , വായിക്ക്യാന്‍ കഥയാണ്‌ സുഖം, അതിലെ കഥാപാത്രമായി കഥാ സന്ദര്‍ഭങ്ങളിലൂടെ ഒഴുകിയുള്ള ഒരു യാത്ര.  നാട്ടില്‍ ഉള്ളപോള്‍ മഹാത്മാ ലൈബ്രറി യില്‍ നിന്നും ഒരു പാടു പുസ്തകങ്ങള്‍ കിട്ടുമായിരുന്നു. പപ്പയും മമ്മയും എടുത്തിരുന്ന പുസ്തകങ്ങളില്‍ നിന്നാണ് വായിച്ചു തുടങ്ങുന്നത് , പതിയെ പുസ്തകങ്ങള്‍ എന്റെയും കൂട്ടുകാരായി.

ഈ മഹാ നഗരത്തില്‍ വന്നതില്‍ പിന്നെ വായന ചിലവേറിയ  ഒന്നായി മാറിയിട്ടുണ്ട്, പുസ്തകങ്ങള്‍ സ്വന്തമായി വാങ്ങി വായിക്കേണ്ട അവസ്ഥ. എങ്കിലും അവരെ ഒഴിവാക്കാന്‍ കഴിയില്ല. ഉറക്കമില്ലാത്ത രാത്രികളില്‍ എനിക്ക് കൂട്ട് അവര്‍ മാത്രമേ ഉള്ളു.

ഇന്നും അതുപോലെ ഒരു രാത്രിയാണ്...

കേട്ടിട്ടില്ലേ?, ഉറുമ്പുകള്‍ ഒറങ്ങാറില്ല ത്രെ, ഇവിടെ ഞാനും ഒരു ഉറുബായ്‌ മാറട്ടെ....

Saturday, June 25, 2011

24 ജൂണ്‍ 2011

ജലദോഷം, ഇന്ന് എന്റെ ദിവസത്തിന്റെ സിംഹഭാഗവും കാര്‍ന്നു തിന്നത് ഇവനാണ് . എനിക്ക് ഒട്ടും ഇഷ്ടമില്ലാത്തതും എന്നെ അധികം ഇഷ്ടപെടുന്നതും ഈ ഒരു അസുഖം തന്നെ ആണ് എന്ന് പറയാം.

ചെറിയ ഒരു കരകരപ്പു തൊണ്ടയില്‍ തുടങ്ങിയപ്പോള്‍ തന്നെ തോന്നിയിരുന്നു, ഇവന്‍ എന്റെ അടുത്ത മൂന്നു ദിവസം കുളമാക്കും എന്ന്. ഇന്ന് ഓഫീസില്‍ പോകേണ്ടതില്ല എന്ന് തീരുമാനിച്ചതും അതിനാല്‍ ആണ്. ഓഫീസിലെ ഏസി യുടെ തണുപ്പടിച്ച് വെറുതെ പനി കൂടി വിളിച്ചുവരുതെണ്ടാതില്ല എന്ന് തോന്നി.

ജലദോഷം എന്ന എന്റെ ഒരു ചെറിയ അസുഖത്തെ ഞാന്‍ ശത്രു സ്ഥാനത്ത് നിര്‍ത്തുന്നതിന്റെ കാര്യങ്ങള്‍ രണ്ടാണ്. ഒന്ന് , ഈ സമയത്ത് എനിക്ക് വളരെ പെട്ടെന്ന് ദേഷ്യം വരും, ഈ സ്വഭാവം കാരണം പലര്‍ക്കും വിഷമമുണ്ടായിട്ടുണ്ട്. രണ്ട്,  എനിക്ക് ഐസ് ക്രീം കഴിക്കാന്‍ കൂടുതല്‍ ആഗ്രഹം തോന്നുന്ന കാലമാണ് ഇത്. ആദ്യത്തെ കാരണത്തെ അപേഷിച്ചു എനിക്ക് കൂടുതല്‍ വിഷമം തരുന്നത് ഈ ഐസ് ക്രീം കൊതി മാത്രമാണ്.

കോളേജില്‍ പഠിക്കുന്ന സമയത്ത് , സാംസണ്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുകയാണ് , അവനു പാട്ട് പാടാന്‍ കൂടുതല്‍ ഇഷ്ടം ജലദോഷം ഉള്ളപ്പോള്‍ ആണത്രേ. ഇത് പോലെ എല്ലാവര്ക്കും കാണും ചില ജലദോഷ വിശേഷങ്ങള്‍. അല്ലെ?



Wednesday, June 22, 2011

21 ജൂണ്‍ 2011: എന്റെ ഡയറി കുറിപ്പുകള്‍

ഇന്ന് ഒരു സാധാരണ ദിവസമായി കടന്നു പോയി. ആകെ ഒരു പ്രതേകത വീണ്ടും ഞാന്‍ ഇവിടെ എഴുതി തുടങ്ങുന്നു എന്നതാണ്. അധികം ഒന്നും തന്നെ പറയാനില്ലാതെ ഓരോ ദിവസവും കടന്നു പോകുമ്പോള്‍ ഞാന്‍ എന്തിനെ കുറിച്ചാണ് നിന്നോടു പറയുക.


ഈ നഗരത്തിലെ ജീവിതം മടുത്തു തുടങ്ങിയിരിക്കുന്നു, ഇനി ഇവിടെ  നിന്ന് ഒരു ഒളിച്ചോട്ടം എന്നാണ് എന്നറിയില്ല. അത് നിശ്ചയികുന്നതും നാം അല്ലല്ലോ, ആരോ വരച്ചിട്ട വഴികളിലൂടെ എവിടെ നിന്നോ വന്നു എങ്ങോട്ടോ പോകുന്ന വെറും വഴിയാത്ര കാര്‍, യാത്രയുടെ കാലാവധി പോലും നമ്മില്‍ നിക്ഷിപ്തമല്ല. 

രാത്രിയുടെ വൈകിയ യാമങ്ങളില്‍ വരാന്‍ താമസിക്കുന്ന ഉറക്കത്തിനെ കാത്തിരിക്കുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്, നമ്മുക്ക് മുമ്പേ ഇവിടെ വന്നു പോയവരെ കുറിച്ച്. ദുര്‍മരണം നടന്നവര്‍ ഭൂമിയില്‍ നിന്നും പോവാറില്ലത്രേ, അവര്‍ക്കതിനു സാധിക്കില്ല, ഇവിടെ തന്നെ അലഞ്ഞു നടക്കണം അതാണവരുടെ വിധി, കേട്ടറിവാണ് .  അങ്ങനെ എങ്കില്‍ അവരെല്ലാം നമ്മുക്ക് ചുറ്റും കാണില്ലേ, ചിലപ്പോള്‍ കാണും. കണക്കു വച്ച് നോക്കിയാല്‍ ജീവിചിരിക്കുന്നതില്ലും കൂടുതല്‍ ആയിരിക്കും മരിച്ചവരുടെ എണ്ണം, എങ്കില്‍ ഈ ലോകം നമ്മുടേത്‌ മാത്രം അല്ല.


ഇനി കേട്ടറിവല്ലാത്ത ഒരു കാര്യം പറയാം, ഞാന്‍ അവരെ കണ്ടിട്ടുണ്ട്. അധികമില്ല ഒന്ന് രണ്ടു തവണ, അതിനെ കുറിച്ച് പിന്നീട് പറയാം, ഇന്ന് വയ്യ. നല്ല ക്ഷീണമുണ്ട്. എന്നിലേക്ക്‌ വരാത്ത എന്റെ ഉറക്കാതെ ഞാന്‍ തേടിപിടിക്ക്യട്ടെ.

Wednesday, January 12, 2011

ഒരു ഭ്രാന്തന്‍റെ കഥ.



ഒരു പഴയ ഓടിട്ട വീട്, പറമ്പ് മുഴുവന്‍ കാടു പിടിച്ചു കിടന്നിരുന്നു. കാലം ആ വീടിന്റെ ചുമരുകളില്‍ ചിതല്‍ കൊണ്ട് ചിത്രം വരച്ചു. പറമ്പിന്റെ മൂലയില്‍ നിന്നിരുന്ന പേര മരം എന്നും കായ്ചിരുന്നു, അതിലെ പഴുത്ത പേരക്ക കളുടെ കൊതിപ്പിക്കുന്ന മണം കാറ്റിലൂടെ പറന്ന് വഴി നടക്കുന്ന വരുടെ നാവില്‍ വെള്ളം നിറയ്ക്കും. പക്ഷെ ആരും അത് പറിക്കാന്‍ ശ്രെമിച്ചില്ല. അവിടെ ഒരു ഭ്രാന്തന്‍ ഉണ്ടത്രേ!. ആളുകള്‍ ആ പറമ്പില്‍ കയറാന്‍ അവന്‍ സമതിക്കില, അലറികൊണ്ട് അടുത്ത് വരും, അസഭ്യം പറയും, മണ്ണ് വാരി  ഏറിയും, കൊച്ചു കുട്ടികളെ കയ്യില്‍ കിട്ടിയാല്‍ പിടിച്ചു കൊണ്ടുപോയി കണ്ണ് കുത്തി പൊട്ടിക്കും. അവനെ കാണുമ്പോഴേ കുട്ടികള്‍ ഓടി ഒളിക്കും. കളിക്കുമ്പോള്‍ അറിയാതെ പന്ത് അവന്റെ പറമ്പില്‍ പോയാല്‍ അത് എന്നെന്നേക്കുമായി നഷ്ടപെട്ടു എന്ന് കരുതിയിരുന്നു. ഇതെല്ലാം അവിടത്തെ ആളുകള്‍ പറഞു നടക്കുന്നു.


അവന്‍ ആരെയും ഉപദ്രവിച്ചതായി എനിക്കറിയില്ല. അവന്‍ ഒരു ഭ്രാന്തനും ആയിരുന്നില്ല, അവന്‍ കുളിക്കാറില്ല, പല്ല് തേക്കാറില്ല, താടിയും മുടിയും മുറിക്കാറില്ല, ഉടുതുണി അലക്കാറില്ല, ആകെ വിക്രതമായ ഒരു കോലം. കുട്ടികള്‍ അവന്റെ കോലം കണ്ടു ഭയന്നു. മുതിര്‍ന്നവര്‍ നാറ്റവും വെറുപ്പും കൊണ്ട് അവനെ ആട്ടി അകറ്റി, അങ്ങനെ അവന്‍ ഭ്രാന്തനായി. 

അവന്റെ പേര് എനിക്കറിയില്ല, അവന്‍ പറഞ്ഞിട്ടും ഇല്ല. ചിലപ്പോള്‍ അവന്‍ തന്നെ ആ പേര് മറന്നു കാണും. എന്തിനാണ് അവനു ഇനി ഒരു പേര് ? " ഭ്രാന്തന്‍ "  എല്ലാവരും അവനെ അങ്ങനെ വിളിക്കുന്നു, അവനു അതില്‍ ഒരു പരിഭവവും ഇല്ല. 

അവന്‍ മുമ്പ് ഇങ്ങനെ ആയിരുന്നില്ല, നാട്ടില്‍ നിന്ന് പട്ടണത്തില്‍ പോയി പഠിച്ചവനാണ് അവന്‍. ഒരു തള്ളയും അവനും മാത്രമാണ് ആ വീട്ടില്‍ ഉണ്ടായിരുന്നത്. തള്ള അവനെ ഒരു പാടു ഉപദ്രവിക്കുമായിരുന്നു. ഒടുവില്‍ അവന്‍ വീടും നാടും വിട്ടു പോയി, ആ തള്ള മരിച്ചിട്ടും അവന്‍ വന്നില്ല. കുറേ നാളുകള്‍ക്കു ശേഷം അവന്‍ തിരിച്ചു വന്നു, ആരും തിരിച്ചറിയാത്ത ഒരു വിക്രത കോലമായി, ഒരു ഭ്രാന്തനെ പോലെ. ഞാന്‍ അവനെ ആട്ടി അകറ്റാറില്ല, നാറാതിരിക്കാന്‍ മൂക്ക് പൊത്താറുമില്ല. കാണുമ്പോള്‍ അവന്‍ കൈ നീട്ടും, കറപിടിച്ച പല്ലുകാട്ടി വക്രിച്ചു ചിരിക്കും. അവന്‍ ധാരാളം ചരസ് വലിക്കുമായിരുന്നു. ചരസ്സ് തലയ്ക്കു പിടിക്കുമ്പോള്‍ അവന്‍ ധാരാളം സംസാരിക്കും. അവന്‍ പറയും " എല്ലാവര്ക്കും ഞാന്‍ ഭ്രാന്തനാണ് , എന്നാല്‍ അവന്‍ ഭ്രാന്തനല്ലെന്നു അറിയാവുന്ന ഒരേ ഒരാള്‍ ഞാനാണെന്ന്  ". 

കുറച്ചു നാള്‍ മുമ്പ് അമ്മ വിളിച്ചപോള്‍ പറഞ്ഞു , നമ്മുടെ പടിഞ്ഞാട്ടെലെ ഭ്രാന്തന്‍ മരിച്ചു എന്ന്. അവന്‍ ആല്‍മഹത്യ ചെയ്യുകയായിരുന്നു. എന്തിനെന്നറിയാതെ മനസൊന്നു വിങ്ങി. ഭ്രാന്തനല്ലാത്ത ഒരാള്‍ കൂടി എന്നെ വിട്ടു പോയത് കൊണ്ടാകാം.